കൂട്ടമായിരുന്നു ഉച്ചഭക്ഷണം കഴിക്കുന്നത് ഇപ്പോൾ ഒരു ശീലമായി മാറിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതോടൊപ്പം കൊച്ചു വിശേഷങ്ങളും തമാശകളുമെല്ലാം ഞങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ഒരുവൻ പറഞ്ഞു' നമുക്ക് മല കയറിയാലോ ഇപ്പോൾ പറ്റിയ സമയമാണ്'. അങ്ങനെ പൊൻമുടിയിലെ കോട മഞ്ഞും മനോഹാരിതയും ആസ്വദിക്കാം എന്ന തീരുമാനത്തിൽ എത്തപ്പെട്ടു. പുതുവർഷപ്പിറ്റേന്ന് യാത്ര തീരുമാനിച്ചു ഞങ്ങൾ ഭക്ഷണവുമവസാനിപ്പിച്ച് മടങ്ങി.
              അങ്ങനെ യാത്രക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. യാത്രാ സംഘാങ്ങളുടെ എണ്ണം  തീരുമാനിച്ചും അവിടെ എത്തിച്ചേരേണ്ട സമയം തീരുമാനിച്ചുറപ്പിച്ചു മെല്ലാം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.
              യാത്രക്ക് തൊട്ടു മുമ്പുള്ള ദിവസം വീട്ടിലേക്ക് ചെന്ന് കയറിയെ എന്നെ കാത്തിരുന്ന വാർത്ത അത്ര ആശ്വാസകര മായിരുന്നില്ല. കുഞ്ഞു മകന്റെ ആരോഗ്യനില അത്രകണ്ട് ശുഭകരമായിരുന്നില്ല. ഛർദ്ദിയും വയറിളക്കവും അവനെ തളർത്തിയതിനാൽ എന്നെ അവൻ സ്നേഹപൂർവ്വം 'ബേബ' എന്നു വിളിച്ചു കേട്ടില്ല. അവന്റെ മുഖത്തെ നിഷ്കളങ്കമായ ചിരി എവിടെയോ പോയി മറഞ്ഞിരിക്കുന്നു. ഞങ്ങളെ ആശങ്കപ്പെടുത്തക്കവിധം അവന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. അങ്ങനെ സമയം അർദ്ധരാത്രിലേക്ക് പ്രവേശിച്ചു. കുഞ്ഞിന്റെ   പിൻ ഭാഗത്ത് കൂടി രക്തം വാർന്നൊലിക്കാൻ തുടങ്ങി. കുറ്റാകൂരിരിട്ടിനെയും തണ്ണുപ്പിനെയും വകഞ്ഞു മാറ്റി എന്റെ' ബുള്ളറ്റ് ' വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രം ലക്ഷ്യമായി പാഞ്ഞു. അർത്ഥ രാത്രിയുടെ പരിമിതി അവിടെയുമുണ്ടായി, ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകൾ ലഭിക്കാതെ വന്നു. അവിടെ ലഭിച്ച ഒ.ആർ എസ് ലായനി നൽകി എങ്ങനൊക്കെയോ നേരം വെളിപ്പിച്ചെടുത്തു. അതിരാവിലെ പള്ളിയിലെത്തി കാരുണ്യവാനോട് അവനെ കാത്തു കൊള്ളേണമേ എന്ന് പ്രാർത്ഥിച്ച് തിരികെയിറങ്ങി. അപ്പോഴേക്കും അവനെ ആട്ടിയുറക്കപ്പെടുന്ന തൊട്ടിൽ മുണ്ടുകളിൽ എല്ലാം  തന്നെ രക്തക്കറകൾ പുരണ്ടിട്ടുണ്ടായിരുന്നു.
               അങ്ങനെ എന്റെ മൂത്ത മകനായ കുസൃതി കുട്ടനെ സുഹൃത്തുക്കളെയും സഹപ്രവർത്തകനേയും  ഏൽപ്പിച്ച് ഞാനും സഹധർമ്മിണിയും യാത്രയാരംഭിച്ചു. അപ്പോഴേക്കും ഇന്നിന്റെ ലക്ഷ്യസ്ഥാനം പൊൻമുടിയിൽ നിന്ന് തിരുവനന്തപുരം എസ്.എ.റ്റിലേക്ക് മാറ്റപ്പെട്ടിരുന്നു. അങ്ങനെ എന്റെ കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ച് പാഞ്ഞു
               യാത്രക്ക് ദൈർഘ്യക്കൂടുതൽ അനുഭവപ്പെട്ടു. ആശുപത്രി കോമ്പൗണ്ടിൽ എത്തുമ്പോഴേക്കും എവിടെ എങ്ങും സ്മശാന മൂകത. വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നു. വാഹനം ഒതുക്കാനുള്ള  പാർക്കിംഗ് സ്പേസിനായി എന്റെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു. അവസാനം എനിക്കായി എന്നവണ്ണം ഒരു സ്ഥലം ഒഴിവാക്കപ്പെട്ടിട്ടുണ്ടായിരുന്നു. വാഹനവും പാർക്ക് ചെയ്ത് കുഞ്ഞിനെയും എടുത്ത് ഞാൻ ഒ.പി ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി കുതിച്ചു.
               സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂവാണ് ആണ് അവിടെ ഉണ്ടായിരുന്നത്. അവസാനം എന്റെ ഊഴം എത്തി, വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ കൗണ്ടറിലി രിക്കുന്ന ജീവനക്കാരൻ തിരക്കി' സർക്കാർ ഉദ്യോഗസ്തനാണോ', ഞാൻ 'അതെ' എന്ന് ഉത്തരം നൽകി. അദ്ദേഹം മാസവരുമാനം രേഖപ്പെടുത്തി ഒ.പി ടിക്കറ്റ് നൽകി. ഞാനും പ്രിയതമയും അതുമായി 'തണൽ' എന്ന് നാമകരണം ചെയ്തിട്ടുള്ള കെട്ടിടം ലക്ഷ്യമാക്കി നീങ്ങി.
               അപ്പോഴേക്കും ഡോക്ടർമാർ പരിശോധന ആരംഭിച്ചിട്ടുണ്ടായിരുന്നു. കോവിഡ് മഹാമാരിയിലൂടെ കടന്ന് പോകുന്നതിനാൽ കർശന നിയന്ത്രണങ്ങൾ അവിടെ പാലിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളുടെ ഊഴം വന്നെത്തി. ഡോക്ടർ വളരെ അനുഭാവപൂർവ്വം സമയമെടുത്ത് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവസാനം അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തി ഫയൽ പീഡിയാട്രിക് സർജറി ഒ.പി യിലേക്ക് റെഫർ ചെയ്തു.
               അപ്പോഴേക്കും എന്റെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടിത്തുടങ്ങിയിരുന്നു. അന്വേഷണങ്ങൾ ക്കൊടുവിൽ 'സതീഷ്' ലാബിന് സമീപമുള്ള നിർദ്ദിഷ്ട ഒ.പി കണ്ടെത്തി. അവിടെയും ടിക്കറ്റെടുത്തു ,'സി' കൗണ്ടറിൽ 47ാം നമ്പറാണ് ഞങ്ങളുടെ ഊഴം. ഡോക്ടർ വിനോദ് എന്ന് LCD ഡിസ്പ്ലെയിൽ രേഖപ്പെടുത്തിയിരിക്കുമ്പോൾ ആ കൗണ്ടർ തുറന്ന് തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളു.
               അസഹ്യമായ വേദന കാരണം കുഞ്ഞ് നിർത്താതെ കരച്ചിൽ തുടങ്ങി. ഞങ്ങളുടെ ഊഴമെത്തണമെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂറിൽ കൂടുതൽ സമയമെടുക്കുമെന്ന് ഞാൻ കണക്കുകൂട്ടി. ഇതിനിടയിൽകരച്ചിലിന്റെ കാഠിന്യം  കൂടിക്കൊണ്ടിരിന്നു. ഞാൻ അവിടെ നിയന്ത്രിച്ചു കൊണ്ടിരുന്ന ജീവനക്കാരിയോടായി കാര്യങ്ങൾ സംസാരിച്ചു. അങ്ങനെ അവർ ഡോക്ടറിന്റെ അനുമതിയോടെ കൂടിക്കാഴ്ചക്ക് അനുവദിച്ചു. കുഞ്ഞുമായി ഞാൻ കൗണ്ടറിലേക്ക് പാഞ്ഞടുത്തു. എന്റെ പരിഭ്രമം കണ്ട് അദ്ദേഹം പറഞ്ഞു സമാധാനമായിരിക്കുക നമുക്ക് പരിഹാരമുണ്ടാക്കാം. കുട്ടിയെ കിടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ കുഞ്ഞു ഉദരം അദ്ദേഹം കൈകൾ ഉപയോഗിച്ച് അമർത്തി പരിശോധിച്ചു.അതിന് ശേഷം കുഞ്ഞിനെ അമ്മയുടെ കൈകളിൽ ഏൽപ്പിച്ചിട്ട് തിരികെയെത്താൻ ആവശ്യപ്പെട്ടു. അപ്പോ ഴേക്കും എന്റെ മനസ്സിൽ കനലെരിഞ്ഞു തുടങ്ങിയിരിന്നു .കുഞ്ഞിനെ ഏൽപ്പിച്ച് ഞാൻ തിരികെയെത്തി. കുഞ്ഞിന് നൽകുന്ന ഭക്ഷണ രീതികളെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.റാഗി ധാന്യം നൽകാറുണ്ടാ എന്ന് അദ്ദേഹം ആരാഞ്ഞു. നൽകാറുണ്ടെന്ന് ഉത്തരം നൽകി. ചില കുട്ടികൾക്ക്  റാഗി കുടലിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ടെന്ന് അദ്ദേഹം അറിയിച്ചു
               അതിന് ശേഷം വളരെ സുപ്രധാനമായ അദ്ദേഹത്തിന്റെ രോഗ നിർണ്ണയത്തിലേക്ക് എത്തിച്ചേർന്നു ' രണ്ട് കാരണങ്ങളാണ് കാണുന്നത് 'ഒന്നുകിൽ കുടലിൽ ഇൻഫെക്ഷൻ ആയിട്ടുണ്ട് അല്ലങ്കിൽ കുഞ്ഞിന്റെ കുടൽ കുരുങ്ങിയിട്ടുണ്ടാവാം, രണ്ടാമത് പറഞ്ഞതിനാണ് സാധ്യത കൂടുതൽ. അങ്ങനെയെങ്കിൽ ചിലപ്പോൾ ഒരു സർജറി ആവശ്യമായി വന്നേക്കാം. അങ്ങനെ കൺഫെർമേഷനായി അൾട്രാ സൗണ്ട് സ്കാൻ ചെയ്യാൻ കുറിച്ച് അദ്ദേഹം 'തണൽ' ഒ.പി യിലേക്ക് തിരികെ അയച്ചു. പോകാനിറങ്ങിയ എന്നോട് അദ്ദേഹം പറഞ്ഞു 'റിസൾട്ടുമായി വന്ന് വീണ്ടും കാണണം' ഒരു മണിക്ക് ശേഷമാണങ്കിൽ വാർഡ് 20 ലേക്ക് വന്നാൽ മതിയാകുമെന്നും അറിയിച്ചു. എന്റെ ആശങ്കകൾ വർദ്ധിച്ചു. പ്രിയതമ ഡോക്ടർ എന്താണ് രോഗ നിർണ്ണയം നടത്തിയതെന്ന് ആരാഞ്ഞു കൊണ്ടേ ഇരുന്നു. തത്കാലം ഞാൻ പൂർണ്ണ വിവരങ്ങൾ അവളുമായി പങ്കുവെച്ചില്ല,സ്കാൻ ചെയ്യേണ്ടിവരുമെന്ന് മാത്രം പറഞ്ഞു നിർത്തി
               ഒപ്പീനിയനുമായി വീണ്ടും ' തണലി'ൽ എത്തി. ആദ്യം കണ്ട ഡോക്ടർ ഫയലുകളിൽ കണ്ണോടിച്ചു.. അദ്ദേഹം കുഞ്ഞിന്റെ ഡയപ്പർ അഴിച്ച് പരിശോധിച്ചു, അവിടെയാകെ രക്തമയം. ഞാൻ ഇൻ ഫെക്ഷൻ മാത്രമായിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹത്തിനോട് വിവരങ്ങൾ ആരാഞ്ഞു. കുഞ്ഞിന് പനി ഇല്ലാത്തതിനാൽ ഇൻഫെക്ഷനുള്ള സാധ്യത വിരളമാണെന്ന് എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ചു കൊണ്ട് അദ്ദേഹം അറിയിച്ചു
               അപ്പോഴേക്കും ഇൻ പേഷ്യന്റായി അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ അവിടെ ആരംഭിച്ച് കഴിഞ്ഞിരുന്നു. കോവി ഡ്  പ്രോട്ടോക്കോൾ പ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും സ്വാബ് ആർ റ്റി.പി.സി ആർ പരിശോധനക്കായി നൽകാൻ കൗണ്ടറിലെത്തി. പ്രവേശനം അവർക്കായി മാത്രം നിജപ്പെടുത്തിയിരുന്നു. അവരെ അവിടെ ഇരുത്തി അവൾക്കു ഭക്ഷണം വാങ്ങാനായി ഞാൻ പുറത്തേക്ക് നടന്നു
             കുഞ്ഞാവയുടെഅസുഖത്തെക്കുറിച്ച് അറിഞ്ഞ ശേഷം ആദ്യമായി അവനെ പിരിഞ്ഞ ആ നിമിഷത്തിൽ എന്റെ മനസ് കൈവിട്ടു പോയി. ആ പിഞ്ചുദരങ്ങളിൽ സർജിക്കൽ ബ്ലെയ്ഡുകൾ ആഴ്ന്നിരങ്ങുന്നത്  എനിക്ക് സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല. എന്റെ മിഴികൾ നിറഞ്ഞൊഴുകുന്നത് നാഥനായ' റബ്ബ് ' മാത്രം കണ്ടിട്ടുണ്ടാവണം.
'എന്റെ കുഞ്ഞാവയെ കാത്തോളനേ നാഥാ' എന്ന് മനമുരുകി പ്രാർത്ഥിച്ച് ഭക്ഷണവുമായി ഞാൻ തിരികെയെത്തി.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്, അങ്ങനെ വാർഡ് 14 ലേക്ക് കുഞ്ഞിനെ അഡ്മിറ്റ് ചെയ്യപ്പെട്ടു. വാർഡിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മാരുടെ ചോദ്യങ്ങൾ എന്നിലെ ആശങ്കകൾ വർദ്ധിപ്പിച്ചു. കുട്ടി മാസം തികഞ്ഞാണോ പിറന്നത്, ജനന സമയത്ത് അവന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ, കമഴ്ന്ന് വിഴാറുണ്ടോ,അച്ഛനെയും അമ്മയെയും ഒക്കെ തിരിച്ചറിയാമോ എന്നിങ്ങനെ നീണ്ടു പോയി ആ ചോദ്യ ശരങ്ങൾ. എന്റെ മനസ്സിന്റെ ചിന്തകൾ കാടുകയറി.
അവിടെ നിന്നും അൾട്രാ സൗണ്ട് സ്കാനിനായി ഫയലിൽ രേഖപ്പെടുത്തുന്ന തിനോടെപ്പം 'എമർജെൻസി' എന്നു കൂടി കൂട്ടിച്ചേർക്കപ്പെട്ടു. സ്കാനിംഗിനായി മുപ്പതോളം പേർ മുൻ നിരയിലുണ്ട്. കുഞ്ഞിന്റെ കരച്ചിലിനു മുൻപിൽ മുൻഗണനാ ക്രമങ്ങൾ മാറി മറിഞ്ഞു.
സ്കാനിംഗ് റിസൾട്ടുമായി ഞാൻ പീഡിയാട്രിക് സർജ്ജറി വിഭാഗത്തിലേക്ക് കുതിച്ചു. അവിടെ ഡോക്ടർ വിനോദിനെ കാണാൻ സാധിച്ചില്ല പകരം ഡോക്ടർ ബിജു സേവന സന്നദ്ധനായി നിൽപുണ്ടായിരുന്നു. റിപ്പോർട്ട് പരിശോധിച്ച അദ്ദേഹം കുഞ്ഞിന്റെ കുടൽ കുരുങ്ങിക്കിടക്കുകയാണ് എന്ന കാര്യം സ്ഥിരീകരിച്ചു. എന്നോട് അദ്ദേഹം കാര്യങ്ങൾ വിശദമായി സംസാരിച്ചു, ആദ്യ കടമ്പയായ ആൾട്രാസൗണ്ട് സ്കാനറിന്റെ സഹായത്തോടെയുള്ള ട്യൂബ് ഉപയോഗിച്ചുള്ള ചികിൽസയും അത് വിജയപ്രദമായില്ലെങ്കിൽ ഓപറേഷൻ ചെയ്യേണ്ടി വരുന്ന നിർബന്ധിതാവസ്തയും വിശദീകരിച്ചു. ഡോക്ടറുടെ ക്യാബിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്രിയപ്പെട്ടവൾ കുഞ്ഞുമായി ആകാംശാഭരിതമായി കാത്തിരിപ്പുണ്ടായിരുന്നു. അവളുടെ നിരന്തരമായുളള ചോദ്യത്തിനൊടുവിൽ കുഞ്ഞിന് ചെയ്യേണ്ട ചിക്ത്സാ രീതികളെ കുറിച്ച് എനിക്ക് വെളിപ്പെടുത്തേണ്ടി വന്നു.
അവളുടെ മിഴിനിറഞ്ഞ് കണ്ണൂനീർ ധാര ധാരയായി കവിൾ തടങ്ങളിലൂടെ ഭൂമിയെ ചുംബിക്കുവാൻ തുടങ്ങി. ട്രൂനാറ്റ് ടെസ്റ്റിനായി  ഇരുവരുടെയും സ്വാബ് വീണ്ടും ശേഖരിക്കപ്പെട്ടു. കുഞ്ഞു സിരക ളിൽരക്തസാമ്പിളുകൾക്കായുളസൂചിമുനകൾ ആഴ്നിറങ്ങി. രക്ത സാമ്പിളുകളുമായി ഞാൻ വിവിധ ലാബുകളിലേക്ക് പാഞ്ഞു.
ഇതിനിടയിൽ ഡോക്ടറോട്  ടെസ്റ്റ് റിസൾട്ടിന് ശേഷമേ ട്രീറ്റ്മെന്റ് ഉണ്ടാകുകയുള്ളോ എന്ന് ആരാഞ്ഞു.
ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി.
ചികിൽസക്കായുള്ള സമ്മതപത്രം ഞങ്ങൾ എഴുതി ഒപ്പിട്ടു നൽകുമ്പോൾ മയക്കുവാനുള്ള മരുന്ന് നൽകുവാൻ സിസ്റ്ററോട് നിർദ്ദേശിക്കപ്പെട്ടു. അതുവരെ നടന്ന സംഭവങ്ങൾ എന്റെ വീട്ടിൽ  അറിയിച്ചിരുന്നില്ല; പ്രായമായ എന്റെ മാതാപിതാക്കളുടെ മനസ് വേദനിപ്പിക്കണ്ട എന്ന് ഞാൻ കരുതി. എങ്കിലും ആദ്യ ചികിൽസക്ക് മുൻപ് എന്റെ 'അത്തച്ചി' യോട്ആരെയും അറിയിക്കരുത് എന്ന നിബന്ധനയോട് കൂടി കാര്യങ്ങൾ പങ്കുവെച്ചു, കുഞ്ഞാവക്കായി പ്രർത്ഥിക്കാൻ അഭ്യർത്ഥിച്ചു.
അങ്ങനെ മെഡിക്കൽ പ്രൊസീജിയറുകൾക്കായി അവനെ കിടത്തി. എന്റെ മനസ്സ് പ്രാർത്ഥാ നിർഭരമായി. പണ്ടെങ്ങോ പറഞ്ഞു കേട്ട ഒരു കാര്യം പെട്ടന്ന് മനസ്സിലേക്ക് ഓടിയെത്തി - കുഞ്ഞുങ്ങളുടെ കാവലിനായി പ്രത്യേക മാലാഘമാർ എപ്പോഴും അവർക്കു ചുറ്റും ഉണ്ടാവും പോലും. കുറച്ച് സമയങ്ങൾക്ക് ശേഷം മെഡിക്കൽ പ്രൊസീജിയറുകൾ പൂർത്തിയാക്കി ട്രീറ്റ്മെന്റ് അവസാനിച്ചു. ഡോക്ടറുടെ വാക്കുകൾക്കായി ഞാൻ ആകാംശാപൂർവ്വം കാത്തിരുന്നു. നീറിപ്പുകഞ്ഞ് കൊണ്ടിരുന്ന എന്റെ മനസ്സിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു 'തൽകാലം ശരിയായിട്ടുണ്ട്, നമുക്ക് ഒബ്സർവ് ചെയ്യാം'. അപ്പോൾഎന്റെ മനസ്സിന്റെ പകുതിഭാരം കുറഞ്ഞത് പോലെ അനുഭവപ്പെട്ടു.
 എന്റെ ഫോൺ നിരന്തരമായി ശബ്ദിച്ചു കൊണ്ടേയിരുന്നു, പല കോളുകളുടെയും മറുപടി ഒറ്റവാക്കിൽ ഒതുക്കി ഞാൻ സംസാരമവസാനിപ്പിച്ചു. പുരുഷൻമാർക്ക് ഒബ്സർ വേഷൻ വാർഡിൽ പ്രവേശനമില്ല. പ്രിയപ്പെട്ടവർക്കുള്ള ഭക്ഷണ പാനീയവും ഡയപ്പറുകളും വാങ്ങി നൽകി ഞാൻ ഹോസ്പിറ്റലിന്റെ പുറത്തേക്കു കടക്കുമ്പോൾ സെക്യൂരിറ്റി അവിടെയുള്ള പുരുഷൻമാരെ എല്ലാം തന്നെ പുറത്തിറക്കി എന്നെയും കാത്തിരിപ്പുണ്ടായിരുന്നു.
  പ്രതിസന്ധികളിൽ എന്നും തണലാകാറുള്ള എന്റെ വാഹനം  എനിക്കായി ഒരിക്കൽ കൂടി വീടൊരുക്കി.
 അപ്പോഴേക്കും ഞാൻ വളരെ അധികം ക്ഷീണിതനായിത്തീർന്നിരുന്നു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുൻപ് ഞാൻ ഒരിക്കൽ കൂടി എന്റെ സ്മാർട്ട് ഫോണിലേക്ക് കണ്ണോടിച്ചു, എന്നെ ആശ്വസിപ്പിക്കും വിധം എന്റെ അത്തച്ചിയുടെ സേന്ദേശം അതിൽ തെളിഞ്ഞു വന്നു' എന്റെ കുഞ്ഞാവയെ റബ്ബ് കാത്തു കൊള്ളും മോൻ വിഷമിക്കേണ്ടതില്ല'. ആ ആശ്വാസം എന്നെ പാതിമയക്കത്തിലേക്ക് തള്ളിവിട്ടു.
 എങ്ങനെയൊക്കെയോ ഞാൻ നേരം വെളുപ്പിച്ചെടുത്തു. അതിരാവിലെ തന്നെ കുഞ്ഞിന്റെ അരികിലേക്ക് ഓടിയെത്തി.
 അവൻ സമാധാനമായി ഉറങ്ങുകയായിരുന്നു അപ്പോൾ.
 ഇതിനിടയിൽ ഉറക്കമൊഴിച്ച് ആ ഡോക്ടർ പല തവണ കുഞ്ഞിനെ പരിശോധിക്കാൻ എത്തിയതായറിഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ അർധരാത്രിയിൽ അസഹ്യമായപ്പോൾ അവനെ ഫീഡ് ചെയ്യാൻ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു. ഭക്ഷണവും സാധനങ്ങളും വാങ്ങുവാഹനായിപുറത്ത് പോയ എന്നെത്തേടി ആശ്വാസത്തിന്റെ
 വിളിയെത്തി, ഇന്നുച്ചയാകുമ്പോഴേക്ക് പോകാമെന്ന് ഡോക്ടർ അറിയിച്ചിരിക്കന്നു. എന്റെ മനസ്സിൽ ആശ്വാസത്തിന്റെ കുളിർകാറ്റ് വീശിയടിച്ചു .
 ഡിസ്ചാർജിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. അപ്പോഴേക്കും ആ ഡോക്ടറുമാരും ആശുപത്രി ജീവനക്കാരും മെല്ലാം എന്റെ മനം നിറച്ചിരുന്നു.അവരെല്ലാം എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് 'മാലാഖമാരായി പെയ്തിറങ്ങി'. ഈ മാലാഖമാരുടെ കാര്യമാകണം ഞാൻ മുൻപ് കേട്ടിട്ടുണ്ടാവുകയെന്നെന്നിക്ക് തോന്നി.
 ഒരിക്കൽ കൂടി ആ ഡോക്ടറോട് നന്ദി പറയാനായി അദ്ദേഹത്തെയും തേടി ഞാൻ ക്യാബിനിലെത്തി, അപ്പോഴേക്കും മറ്റേതോ കുട്ടിയുടെ ജീവിതത്തിലേക്ക് പെയ്തിങ്ങിനായി അദ്ദേഹം പോയിരുന്നു-എന്റെ കുഞ്ഞാവയുടെ നിഷ്കളങ്കമായ . ചിരിയും തിരികെ തന്ന്.........🤍

ആ മാലാഖമാരെ ആകാശ ലോകത്തു നിന്നും പെയ്തിറക്കിയതാവണം......

                                        🖋️എഴുത്ത്
                                     Shafi_Bin__Umar©️