നാട്ടുകാരനായ അയാളെ എന്നാണ് ആദ്യമായി കണ്ട് മുട്ടിയതെന്ന് എനിക്ക് കൃത്യമായ ധാരണകളില്ല. പലയിടങ്ങളിലായി പലവട്ടം ഞങ്ങൾ കണ്ട് മുട്ടിയിരിക്കുന്നു. വിളവെടുപ്പിനായി എന്റെ വീടിനടുത്തും കളിയിടങ്ങളിലും കവലയിലുമെല്ലാം അയാളെ ഞാൻ കാണാറുണ്ട്. ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ വലിയ സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. ഒരിക്കൽ അയാളുടെ കടയിലെത്തിയപ്പോൾ അയാളും ഞാനും തമ്മിലുള്ള കുടുംബബന്ധത്തെക്കുറിച്ച് വാചാലനാവുകയും സ്നേഹം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. 
 
നാളുകൾ കടന്ന് പോയി അയാളുടെ കച്ചവട സ്ഥാപനത്തിന് പകരം അവിടെ പുതിയ കട ഇടം പിടിച്ചിരിക്കുന്നതായി കണ്ടു. അടുത്ത കാലത്തായി അയാളെ നാട്ടിൽ കാണാറില്ല. കാലചക്രത്തിന്റെ കറക്കത്തിൽ തൊഴിലിടങ്ങൾ തേടി ഞാൻ വിദേശത്ത് എത്തിപ്പെട്ടു.പുതിയ ലോകത്തെ കാഴ്ചകളും ജീവിതവുമെല്ലാം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്ന സമയം, ഒരു ദിനം അയാൾ എന്നെ ഫോണിൽ ബന്ധപ്പെട്ടു. മനസ്സിലായോ എന്ന ചോദ്യമുന്നയിച്ച ശേഷം ഒരിക്കൽ കൂടി അയാളെ പരിചയപ്പെടുത്തി. അയാളുടെ അവിടുത്തെ താമസ സ്ഥലം പരിചയപ്പെടുത്തിയ ശേഷം എന്റെ വിശേഷങ്ങളും മറ്റും ചോദിച്ചറിഞ്ഞു. അയാളും ഞാനും തമ്മിലുള്ള മറക്കാനാവാത്ത ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്ത് ജോലി സംബന്ധമായി എത്തുമ്പോഴെല്ലാം അയാളും ഞാനും തമ്മിൽ കണ്ടു മുട്ടുകയും ഊഷ്മളമായ നിമിഷങ്ങൾ പങ്കു വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരേ പ്രായക്കാർ അല്ലാഞ്ഞിട്ട് കൂടി ഞങ്ങൾക്കിടയിലെ സൗഹൃദം നാൾക്കുനാൾ വളർന്ന് പന്തലിച്ചു കൊണ്ടിരുന്നു. നാളുകൾ കടന്ന് പോയി,എനിക്ക് നാട്ടിൽ ഉദ്യോഗം ലഭിച്ചതിനാൽ ഇവിടേക്ക് തിരികെയെത്തേണ്ടിവന്നു. തിരികെ വരുമ്പോഴും അയാളോട് സൗഹൃദവും കുശലങ്ങളുമെല്ലാം ആവോളം പങ്കു വെച്ചാണ് ഞാൻ മടങ്ങിയത്....

രണ്ടിടങ്ങളിലായിട്ടും ഞങ്ങൾക്കിടയിലെ സൗഹൃദത്തിന് തെല്ലും കുറവ് സംഭവിച്ചിരുന്നില്ല. നവ മാധ്യമങ്ങളിലൂടെയും ഫോൺ സംഭാഷണങ്ങളിലൂടെയും പൂർവ്വാധികം ശക്തമായി അത് തുടർന്ന് കൊണ്ടേയിരുന്നു. കൃത്യമായ ഇടവേളകളിൽ ശബ്ദ സന്ദേശങ്ങൾ അയച്ച് ഞങ്ങൾ വിവരങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കും. ഇതിനിടയിൽ ജോലി സംബന്ധമായ സ്ഥലം മാറ്റം കാരണം എനിക്ക് ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറേണ്ടിവന്നു. കൃത്യമായ ഇടവേളകളിൽ അയാളും ഞാനും തമ്മിൽ സൗഹൃദം പങ്കു വെക്കുന്നതിൽ മാത്രം മാറ്റം സംഭവിച്ചില്ല. ഇടക്ക് അയാൾ പ്രവാസം അവസാനിപ്പിച്ച പ്പോഴും വീണ്ടും തിരികെ പോയപ്പോഴുമെല്ലാം എനിക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. അടുത്ത ബന്ധുക്കളുടെ ഉപരിപഠനമുൾപ്പടെ ഒട്ടുമിക്ക വിഷയങ്ങളിലും എന്നോട് അഭിപ്രായം ചോദിക്കുക അയാളുടെ പതിവായിരുന്നു .പല വിഷയങ്ങളും അയാൾ എന്നോട് വൈകാരികമായി പങ്ക് വെക്കുമായിരുന്നു. അങ്ങനെ ഇരിക്കേ ഒരു ദിവസം പരിചിതമല്ലാത്ത ഒരു വിദേശ നമ്പറിൽ നിന്നും എനിക്ക് ഒരു വിളി എത്തി,ഞാൻ ഫോണെടുത്തു സംസാരിച്ച് തുടങ്ങി. ആരാണെന്ന ചോദ്യത്തിന് ' നീ അണ്ണനെ മറന്നോ' എന്ന മറുചോദ്യമെത്തി. ആ ചോദ്യം എന്നിൽ വികാരത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു. ആ ഒരു ചോദ്യത്തിൽ തന്നെ അയാൾക്ക് ഞാൻ ആരാണെന്ന കാര്യം മുഴുവൻ പ്രതിഫലിച്ചിരുന്നു. അന്ന് ഞങ്ങൾ പതിവിലും അധിക നേരം സംസാരിച്ചാണ് അവസാനിപ്പിച്ചത്. നാട്ടു കാരിൽ എന്റെ മനസ്സിൽ കയറി കൂടിയവർ പൊതുവെ കുറവാണ്. കയറിക്കൂടിയർക്ക് മാത്രം അറിയാവുന്ന ഒരു രസച്ചരടാൽ ബന്ധിപ്പിച്ച ഒരു രസതന്ത്രം ഞങ്ങൾക്കിടയിൽ ഉണ്ടാവും, അതറിയാവുന്നവർ വളരെ ചുരുക്കവും......


അധികനാൾ താമസിയാതെ നാട്ടിലാകെ ആ വാർത്ത പരന്നു. അദ്ദേഹം അകാലത്തിൽ നാഥന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു. വാർത്ത അറിഞ്ഞത് മുതൽ എന്തെല്ലാമോ നഷ്ടമായെന്ന മാനസ്സികാവസ്ഥയിൽ ദു:ഖിതനായി ഞാനിരുന്നു. അയാളുടെ അകാലത്തിലുള്ള മരണം എന്റെ മനസ് വല്ലാതെ ഉലച്ചു. അദ്ദേഹത്തിനായി നാഥനോട് മനമുരുകി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കന്നാകുമായിരുന്നുള്ളു. അന്ന് വൈകുന്നേരം പള്ളിയിൽ പോയിരുന്ന് അദ്ദേഹത്തിനായി ഞാൻ പ്രാർത്ഥിച്ചു. അയാൾ നൽകിയ സ്നേഹത്തിന് പകരമായി ഞാൻ എന്ത് നൽകാനാണ്....
എന്നന്നേക്കുമായി അയാൾ എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യവും പേറി കുറെയധികം ദിനരാത്രങ്ങൾ ഞാൻ കഴിച്ചു കൂട്ടി......


അയാൾ വിടപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അയാളോടുള്ള സൗഹൃദത്തിന്റെ കനൽ ഇന്നും എന്നിൽ അണയാതെ നിൽക്കുകയാണ്. നവ മാധ്യമങ്ങൾ ഉൾപ്പടെയുള്ള സൗഹൃദ പട്ടികയിൽ അയാളെ ഒഴിവാക്കാൻ എനിക്കാകുമായിരുന്നില്ല, അല്ലങ്കിലും ആത്മാർഥമായ ആ സൗഹൃദം മരണത്താൽ തീർക്കപ്പെട്ട അതിർവരമ്പുകളെ പോലും മറികടക്കാൻ പ്രാപ്തമായതായിരുന്നു കാണും....
അയാളും ഞാനും തമ്മിലുള്ള സുഹൃത് ബന്ധം ഞങ്ങൾക്കിടയിലല്ലാതെ മറ്റൊരാൾക്കും പൂർണ്ണമായി അറിയുമായിരുന്നില്ല. അതായിരിക്കണം ആ സൗഹൃദത്തിൽ ഇത്രയും മാധുര്യം നുകരാൻ സഹായിച്ചതും.

അയാളോളം സനേഹ സൗഹൃദങ്ങൾ പകർന്നു നൽകിയവർ ഇന്നാട്ടിലുണ്ടാവുമോ....... ആകാശലോകങ്ങളിൽ നിന്നുള്ള അയാളുടെ സ്നേഹത്തിൽ ചാലിച്ച മോനേ.... എന്നുള്ള ഹൃദയാതുരമായ വിളിയും കാത്ത് ഞാനിരിക്കും...... മറുപടി നൽകാനായി......🤍

                           🖋️എഴുത്ത്
                       Shafi_Bin__Umar©️
                         ⏫ _Rumish___

അയാൾ: ഫിറോസ് വല്യത്ത്